ജനുവരി 21 ബുധൻ
ഒന്നാം വായന
സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ നിന്ന്
(ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന് വിജയം വരിച്ചു)
അക്കാലത്ത്, ദാവീദ് സാവൂളിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെയോർത്ത് ആരും അധൈര്യപ്പെടേണ്ടാ: അവനോട് അങ്ങയുടെ ദാസൻ യുദ്ധം ചെയ്യാം. സാവൂൾ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാൻ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ, ചെറുപ്പം മുതൽ യോദ്ധാവാണ്. ദാവീദ് പറഞ്ഞു: സിംഹത്തിന്റെയും കരടിയുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ച കർത്താവ് ഈ ഫിലിസ്ത്യന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കും. സാവൂൾ ദാവീദിനോടു പറഞ്ഞു: പോവുക; കർത്താവ് നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!
അനന്തരം ദാവീദ് തന്റെ വടിയെടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലു തിരഞ്ഞെടുത്ത് സഞ്ചിയിൽ ഇട്ടു. കവിണ അവന്റെ കൈയിലുണ്ടായിരുന്നു. അവൻ ഫിലിസ്ത്യനെ സമീപിച്ചു. ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകൻ മുൻപേ നടന്നു. ദാവീദിനെ കണ്ടപ്പോൾ ഫിലിസ്ത്യന് പുച്ഛം തോന്നി. എന്തെന്നാൽ, അവൻ തുടുത്തു കോമളനായ ഒരു കുമാരൻ മാത്രമായിരുന്നു. ഗോലിയാത്ത് ദാവീദിനോടുചോദിച്ചു: എൻെറ നേരേ വടിയുമായി വരാൻ ഞാനൊരു പട്ടിയോ? അവൻ ദേവൻമാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. അവൻ ദാവീദിനോടു പറഞ്ഞു: വരും ഞാൻ നിൻെറ മാംസം പറവകൾക്കും കാട്ടുമൃഗങ്ങൾക്കും കൊടുക്കും. ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാൻ വരുന്നു. ഞാനാകട്ടെ, നീ നിന്ദിച്ച ഇസ്രായേൽസേനകളുടെ ദൈവമായ സൈന്യങ്ങളുടെ കർത്താവിൻെറ നാമത്തിലാണ് വരുന്നത്. കർത്താവ് നിന്നെ ഇന്ന് എൻ്റ കൈയിൽ ഏല്പിക്കും. ഞാൻ നിന്നെ വീഴ്ത്തും. നിൻെറ തല വെട്ടിയെടുക്കും.
ഫിലിസ്ത്യരുടെ മൃതശരീരങ്ങൾ പറവകൾക്കും കാട്ടുമൃഗങ്ങൾക്കും ഇരയാകും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്ന് ലോകമെല്ലാം അറിയും. കർത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കർത്താവിന്റെതാണ്; അവിടന്ന് നിങ്ങളെ ഞങ്ങളുടെ കൈയിലേല് പിക്കും. തന്നെ നേരിടാൻ ഫിലിസ്ത്യൻ അടുക്കുന്നതുകണ്ട് ദാവീദ് അവനോടെതിർക്കാൻ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയിൽ നിന്ന് ഒരു കല്ലെടുത്ത് കവിണയിൽ വച്ച് ഗോലിയാത്തിന്റെ നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയിൽ ത്തന്നെ തറച്ചുകയറി. അവൻ മുഖം കുത്തി നിലം പതിച്ചു. അങ്ങനെ ദാവീദ് കല്ലും കവിണയുമായി ഗോലിയാത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ കൈയിൽ വാളില്ലായിരുന്നു. ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിൻമേൽ കയറിനിന്ന് അവൻെറ വാള് ഉറയിൽനിന്ന് വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യർ തങ്ങളുടെ മല്ലൻ വധിക്കപ്പെട്ടെന്നു കണ്ടപ്പോൾ ഓടിക്കളഞ്ഞു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ
എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പടപൊരുതാൻ എന്റെ വിരലുകളെയും അവിടന്നു പരിശീലിപ്പിക്കുന്നു.
എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ
അവിടന്നാണ് എന്റെ അഭയശിലയും ദുർഗവും ശക്തികേന്ദ്രവും: എൻ്റെ വിമോചകനും പരിചയുമായ അങ്ങിൽ ഞാൻ ആശ്രയിക്കുന്നു; അവിടന്ന് ജനതകളെ കീഴടക്കുന്നു.
എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ
ദൈവമേ, ഞാൻ അങ്ങേക്കു പുതിയ കീർത്തനം പാടും ദശതന്ത്രീനാദത്തോടെ ഞാൻ അങ്ങയെ പുകഴ്ത്തും. അങ്ങാണ് രാജാക്കൻമാർക്കു വിജയം നല്കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.
എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ
അല്ലേലുയാ !
അല്ലേലൂയാ! യേശു രാജ്യത്തിൻ്റെ സുവി ശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖ പ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സാബത്തിൽ ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം?)
അക്കാലത്ത്, യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നല്കുമോ എന്നറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട് അവൻ പറഞ്ഞു: എഴുന്നേറ്റ് നടുവിലേക്കു വരൂ. അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നൻമ ചെയ്യുന്നതോ തിൻമ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈനീട്ടി; അതു സുഖപ്പെട്ടു. ഫരിസേയർ ഉടനേ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കാൻവേണ്ടി – ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.




