ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:21-23)
(പരിശുദ്ധരും നിർമലരുമായിത്തീരാൻ ക്രിസ്തു നിങ്ങളെ ദൈവത്തോട് അനു രഞ്ജിപ്പിച്ചിരിക്കുന്നു)
സഹോദരരേ, ഒരിക്കൽ നിങ്ങൾ ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികൾവഴി മനസ്സിൽ ശത്രുത പുലർത്തുന്നവരുമായിരുന്നു. എന്നാൽ, ഇപ്പോൾ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതികശരീരത്തിൽ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടത്തെ മുമ്പിൽ പരിശുദ്ധരും കുറ്റമറ്റവരും നിർമലരുമായി നിങ്ങളെ സമർപ്പിക്കുന്നതിനുവേണ്ടിയാണ് അ വൻ ഇപ്രകാരം ചെയ്തത്. എന്നാൽ, നിങ്ങൾ ശ്രവിച്ച സുവിശേഷം നല്കുന്ന പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തിൽ നിങ്ങൾ നിലനില്ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴേയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാൻ അതിന്റെ ശുശ്രൂഷകനായി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (54: 1-2, 4 + 6)
ഇതാ, ദൈവമാണ് എന്റെ സഹായകൻ.
ദൈവമേ, അങ്ങയുടെ നാമത്താൽ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയിൽ എനിക്കു നീതി നടത്തിത്തരണമേ! ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ! എൻ്റെ അധരങ്ങളിൽനിന്ന് ഉതിരുന്ന വാക്കുകൾ ശ്രദ്ധിക്കണമേ!
ഇതാ, ദൈവമാണ് എന്റെ സഹായകൻ.
ഇതാ, ദൈവമാണ് എന്റെ സഹായകൻ, കർത്താവാണ് എന്റെ ജീവൻ താങ്ങിനിർത്തുന്നവൻ. ഞാൻ അങ്ങേക്കു ഹൃദയപൂർവം ബലി അർപ്പിക്കും; കർത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാൻ നന്ദിപറയും.
ഇതാ, ദൈവമാണ് എന്റെ സഹായകൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 14:6).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു. വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(6:1-5)
(സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്?)
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോൾ അവന്റെ ശിഷ്യൻമാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്തില്ലേ? അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.




