സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: വ്യാകുല മാതാവിന്റെ ഏഴ് നൊമ്പരങ്ങളിൽ മൂന്നാമത്തെ നൊമ്പരത്തിന് പ്രാധാന്യം നൽകിയൊരുക്കിയ “മൂന്നാം നൊമ്പരം” ബൈബിൾ ചലചിത്രം സെപ്തംബർ 26 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനമാരംഭിക്കുന്നു. നോവുകളും നൊമ്പരങ്ങളും ഹൃദയത്തിൽ സംവഹിച്ച് രക്ഷാകരകർമ്മത്തിൽ പങ്കാളിയായ പരിശുദ്ധ അമ്മയുടെ നൊമ്പരങ്ങൾ ഹൃദയസ്പർശിയായി വരച്ചുകാണിക്കുന്ന സിനിമ ജോഷി ഇല്ലത്താണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ധ്യാനത്തിൽ പങ്കെടുത്ത് ആത്മവിശുദ്ധീകരണം നേടുന്ന പോലെ ഒരുക്കിയിരിക്കുന്ന ഈ സിനിമ കുടുംബജീവിതം നയിക്കുന്ന ദമ്പതികൾക്കും മക്കളെ കാത്തു പാലിക്കുന്ന മാതാപിതാക്കൾക്കും മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക്കും പ്രതിസന്ധിയിൽ താങ്ങായി മാറുന്ന ബന്ധു ജനങ്ങൾക്കും ഹൃദ്യമായ ആസ്വാദനമാണ് സമ്മാനിക്കുക. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യർക്കും പ്രചോദനമാകുന്ന ചില ജീവിതരേഖകൾ വരച്ചു കാണിക്കുകയാണ് മൂന്നാം നൊമ്പരത്തിലൂടെ സംവിധായകൻ ജോഷി ഇല്ലത്തും ടീമും.
ഒക്ടോബർ മാസം പരിശുദ്ധ അമ്മയുടെ വണക്കമാസമായി ആചരിക്കപ്പെടുമ്പോൾ ഈ സിനിമ ആഴമായ ആത്മീയ അനുഭവത്തിലേക്ക് ഓരോ വിശ്വാസിയെയും നയിക്കുമെന്നതിൽ സംശയമില്ല. തിരുവനന്തപുരത്ത് ലുലുമാളിലാണ് സിനിമയുടെ പ്രദർശനം നടക്കുക.




