ജനുവരി 06 ചൊവ്വ
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ദൈവം സ്നേഹമാണ്)
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്റെ ഏകപുത്രൻവഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ
ദൈവമേ, രാജാവിന് രാജകുമാരന് അങ്ങയുടെ ധർമനിഷ്ഠയും നല്കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ! അങ്ങയുടെ നീതിബോധവും
കർത്താവേ എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ
നീതിയാൽ പർവതങ്ങളും കുന്നുകളും ജനങ്ങൾക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ! എളിയവർക്ക് അവൻ നീതിപാലിച്ചു കൊടുക്കട്ടെ! ദരിദ്രർക്കു മോചനം നല്കട്ടെ!
കർത്താവേ എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ
അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ! സമുദ്രം മുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അതിർത്തികൾവരെയും അവന്റെ ആധിപത്യം നിലനില്ക്കട്ടെ!
കർത്താവേ എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ
അല്ലേലൂയാ !
അല്ലേലൂയാ! ദരിദ്രരെ സുവിശേഷ മറിയിക്കാനും ബന്ധിതർക്ക് മോചനംനല്കാനും കർത്താവ് എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
അക്കാലത്ത്, അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി.കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി. നേരം വൈകിയപ്പോൾ ശിഷ്യൻമാർ അവൻ്റെയടുത്തുവന്നു പറഞ്ഞു ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെ ങ്കിലും വാങ്ങി ഭക്ഷിക്കാൻ അവരെ പറഞ്ഞയയ്ക്കുക. അവൻ പ്രതിവചിച്ചു: നിങ്ങൾതന്നെ അവർക്കു ഭക്ഷിക്കാൻ കൊടുക്കുവിൻ. അവർ പറഞ്ഞു: ഞങ്ങൾ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവർക്കു ഭക്ഷിക്കാൻ കൊടുക്കട്ടെയോ? അവൻ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്? ചെന്നുനോക്കുവിൻ. അവർ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും. പുല്ത്തകിടിയിൽ കൂട്ടംകൂട്ടമായി ഇരിക്കാൻ അവൻ ജനങ്ങൾക്കു നിർദേശം നല്കി. നൂറും അൻപതും വീതമുള്ള കൂട്ടങ്ങളായി അവർ ഇരുന്നു. അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വർഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങൾക്കു വിളമ്പാൻ ശിഷ്യൻമാരെ ഏല്പിച്ചു. ആ രണ്ടു മീനും അവൻ എല്ലാവർക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ടനിറയെ അവർ ശേഖരിച്ചു. അപ്പം ഭക്ഷിച്ചവർ അയ്യായിരം പുരുഷൻമാരായിരുന്നു.




