ഫെബ്രുവരി 21ശനി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്ക് സംതൃപ്തി നല്‌കുകയും ചെയ്താൽ നിൻ്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മർദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരേയകറ്റുക. വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്കു സംതൃപ്‌തി നല്‌കുകയും ചെയ്‌താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ടവേളകൾ മധ്യാഹ്നം പോലെയാകും. കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമ്യദ്‌ധിനല്‌കും; നിൻെറ അസ്‌ഥികൾ ബലപ്പെടുത്തും. നനച്ചു വളർത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ. നിന്റെ പുരാതന നഷ്ടശിഷ്ടങ്ങൾ പുനരുദ്‌ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയർത്തും. പൊളിഞ്ഞമതിലുകൾ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങൾക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
സാബത്തിനെ ചവിട്ടിമെതിക്കുന്നതിൽനിന്നും എന്റെ വിശുദ്ധദിവസത്തിൽ നിന്റെ ഇഷ്ടം അനുവർത്തിക്കുന്നതിൽ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കർത്താവിന്റെ വിശുദ്‌ധദിനം ബഹുമാന്യവുമായി കണക്കാക്കുക. നിൻ്റെ സ്വന്തംവഴിയിലൂടെ നടക്കാതെയും നിൻ താത്പര്യങ്ങൾ അന്വേഷിക്കാതെയും വ്യർഥഭാഷണത്തിലേർപ്പെടാതെയും അതിനെ ആദരിക്കുക. അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാൻ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിൻെറ ഓഹരികൊണ്ട് നിന്നെ ഞാൻ പരിപാലിക്കും. കർത്താവാണ് ഇത് അരുൾചെയ്‌തിരിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ.
കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാൻ ദരിദ്രനും നിസ്സഹായനുമാണ്. എൻെറ ജീവൻ സംരക്ഷിക്കണമേ. ഞാൻ അങ്ങയുടെ ഭക്തനാണ്; അങ്ങിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്‌ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം
കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ.
കർത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കർത്താവേ, ഞാൻ അങ്ങിലേക്ക്എൻ്റെ മനസ്‌സിനെ ഉയർത്തുന്നു.
കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ.
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമ്യദ്‌ധമായി കൃപ കാണിക്കുന്നു. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!
കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.കർത്താവ് അരുൾചെയ്യുന്നു: ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ടമാർഗത്തിൽനിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്)
അക്കാലത്ത്, യാത്രാമധ്യേ ലേവി എന്നൊരു ചുങ്കക്കാരൻ ചുങ്കസ്‌ഥലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനോടു പറഞ്ഞു. അവൻ എല്ലാം ഉപേക്‌ഷിച്ചു എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തൻെറ വീട്ടിൽ അവനുവേണ്ടി ഒരു വലിയ വിരുന്നുനടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നു. ഫരിസേയരും നിയമജ്‌ഞരും പിറുപിറുപ്പോടെ അവൻെ്റ ശിഷ്യരോടു പറഞ്ഞു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ഞാൻ വന്നിരിക്കുന്നത് നീതിമാൻമാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.




