ജനുവരി 30 വെള്ളി
ഒന്നാം വായന
സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന്
(നീ എന്നെ നിരസിച്ച് ഊറിയായുടെ ഭാര്യയെ സ്വന്തമാക്കി)
അക്കാലത്ത്, രാജാക്കൻമാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകൻമാരെയും ഇസ്രായേൽസൈന്യം മുഴുവനെയും അയച്ചു. അവർ അമ്മോന്യരെ തകർത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലേമിൽ താമസിച്ചു. ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളയച്ച് അവൾ ആരെന്ന് അന്വേഷിച്ചു. എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്ഷെബായാണ് അവൾ എന്ന് അറിഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ആളയച്ചു. അവൾ വന്നപ്പോൾ അവൻ അവളെ പ്രാപിച്ചു. അവൾ ഗർഭം ധരിച്ചു. അവൾ ആളയച്ച് ദാവീദിനെ വിവരമറിയിച്ചു.
അപ്പോൾ ദാവീദ് യോവാബിന് ഒരു സദേശം കൊടുത് യച്ചു: ഹിത്യനായ ഊറിയായെ എൻെറ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു. ഊറിയാ വന്നപ്പോൾ ദാവീദ് യോവാബിന്റെയും പടയാളികളുടെയും ക്ഷേമവും യുദ്ധവർത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോട് പറഞ്ഞു: നീ വീട്ടിൽപോയി അല്പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തിൽനിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു. എന്നാൽ, ഊറിയാ വീട്ടിൽ പോയില്ല. കൊട്ടാരം കാവല്ക്കാരോടൊപ്പം പടിപ്പുരയിൽ കിടന്നുറങ്ങി. ഊറിയാ വീട്ടിൽ പോയില്ലെന്നു ദാവീദ് അറിഞ്ഞു. ദാവീദ് അവനെ ക്ഷണിച്ചു. അവൻ രാജസന്നിധിയിൽ ഭക്ഷിച്ചു; പാനം ചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവൻ വീട്ടിലേക്കു പോയില്ല; രാജഭ്യത്യൻമാരോടുകൂടെ തൻ്റെ വിരിപ്പിൽ കിടന്നു.
രാവിലേ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. അവൻ ഇങ്ങനെ എഴുതി:ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയിൽ നിർത്തുക; പിന്നെ അവൻ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിൻവാങ്ങുക. യോവാബ് നഗരം വളയവേ, ശത്രുക്കൾക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിർത്തി. ശത്രുസൈന്യം യോവാബിനോടു യുദ്ധംചെയ്തു. ദാവീദിൻ്റെ പടയാളികളിൽ ചിലർ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എന്റെ അക്യത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എൻ്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി ഞാൻ പാപം ചെയ്തു.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
അങ്ങയുടെ മുൻപിൽ ഞാൻ തിൻമ പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിർണയത്തിൽ അങ്ങു നീതിയുക്തനാണ്. അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്. പാപത്തോടെയാണു ഞാൻ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
എന്നെ സന്തോഷഭരിതനാക്കണമേ! അവിടന്നു തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ! എന്റെ പാപങ്ങളിൽ നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ച കളയണമേ!
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
അല്ലേലൂയാ !
അല്ലേലൂയാ! ദൈവരാജ്യത്തിൻ്റെ രഹസ്യ ങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തുവിതയ്ക്കുന്നതിനു സദൃശം. അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോൾ കൊയ് ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു.
അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുമ്പോൾ അതു വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിൻ്റെ തണലിൽ ചേക്കേറാൻ കഴിയുന്നു. അവർക്കു മനസ്സിലാകും വിധം ഇത്തരം അനേകം ഉപമകളിലൂടെ അവൻ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവൻ അവരോടു സംസാരിച്ചിരുന്നില്ല. എന്നാൽ, ശിഷ്യൻമാർക്ക് എല്ലാം രഹസ്യത്തിൽ വിശദീകരിച്ചു കൊടുത്തിരുന്നു.




