ഒന്നാം വായന
ജ്ഞാനത്തിന്റെ പുസ്തകത്തിൽനിന്ന് (1 : 1-7)
(കർത്താവിന്റെ ആത്മാവാൽ ലോകം നിറഞ്ഞിരിക്കുന്നു)
ഭൂപാലകരേ, നീതിയെ സ്നേഹിക്കുവിൻ, കളങ്കമെന്നിയേ കർത്താവിനെക്കുറിച്ചു ധ്യാനിക്കുവിൻ, നിഷ്കളങ്കതയോടെ അവിടത്തെ അന്വേഷിക്കുവിൻ. അവിടത്തെ പരീക്ഷിക്കാത്ത വർ അവിടത്തെ കണ്ടെത്തുന്നു; അവിടത്തെ അവിശ്വസിക്കാത്തവർക്ക് അവിടന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കുടില ബുദ്ധി മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുന്നു. അവിടത്തെ ശക്തി പരീക്ഷിക്കുന്ന ഭോഷൻമാർ ശാസിക്കപ്പെടുന്നു. ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല. വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയിൽനിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തിൽ ലജ്ജിക്കുന്നു. ജ്ഞാനം കരുണാമയമാണ്; എന്നാൽ, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്സിൻറെ സുക്ഷ്മ വ്യാപാരങ്ങൾ അറിയുന്നവനും ഹൃദയത്തെ യഥാർഥമായി നിരീക്ഷിക്കുന്നവനും നാവിൽനിന്ന് ഉതിരുന്നത് കേൾക്കുന്നവനുമാണ്. കർത്താവിന്റെ ആത്മാവാൽ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യൻ പറയുന്നത് അറിയുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (139 : 1-3, 4-5, 7-8, 9-10)
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
കർത്താവേ, അവിടന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടന്ന് അറി യുന്നു; എന്റെ വിചാരങ്ങൾ അവിടന്ന് അകലെ നിന്നു മന സസിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എന്റെ മാർഗങ്ങൾ അങ്ങേക്കു നന്നായറിയാം.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപുതന്നെ കർത്താവേ, അത് അവിടന്ന് അറിയുന്നു. മുൻപിലും പിൻപിലും അവിടുന്ന് എനിക്കു കാവൽനില്ക്കുന്നു; അവിടത്തെ കരം എന്റെ മേലുണ്ട്.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അങ്ങിൽനിന്നു ഞാൻ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാൻ എവിടെ ഓടിയൊളിക്കും? ആകാശത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
ഞാൻ പ്രഭാതത്തിൻ്റെ ചിറകുധരിച്ച് സമുദ്രത്തിന്റെ അതിർത്തിയിൽ ചെന്നുവസിച്ചാൽ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചു നടത്തും.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ഫിലി 2:15b, 16a).
അല്ലേലൂയാ!
അല്ലേലൂയാ! ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുവിൻ. നിങ്ങൾ ജീവൻ്റെ വചനം മുറുകെപ്പിടിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:1-6)
(ഏഴു പ്രാവശ്യവും നിൻ്റെ അടുക്കൽ വന്ന് ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുന്നവനോടു ക്ഷമിക്കുക)
അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നല്കുന്നതിനെക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ. നിന്റെ സഹോദരൻ തെറ്റു ചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം.
അപ്പോൾ അപ്പസ്തോലൻമാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമീൻവൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽച്ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.




