ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:9-14)
(ദൈവം നമ്മെ അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ച്, തന്റെ പ്രിയപുത്രൻ്റെ രാജ്യത്തിലേക്ക് ആനയിച്ചു)
സഹോദരരേ, നിങ്ങളെപ്പറ്റി കേട്ടനാൾമുതൽ നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതിൽനിന്നു ഞങ്ങൾ വിരമിച്ചിട്ടില്ല. നിങ്ങൾ പൂർണമായ ജ്ഞാനവും ആത്‌മീയഅറിവുംവഴി ദൈവഹിതത്തക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൊണ്ടു നിറയാൻവേണ്ടിയാണു ഞങ്ങൾ പ്രാർഥിക്കുന്നത്. കർത്താവിനു യോജിച്ചതും അവിടത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് ഇടയാകട്ടെ. അതുവഴി, നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്‌ഞാനത്തിൽ നിങ്ങൾ അഭിവൃദ്‌ധിപ്പെടുകയും ചെയ്യും. സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടത്തെ മഹത്ത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സർവശക്തിയിലും നിങ്ങൾ ബലം പ്രാപിക്കട്ടെ. പ്രകാശത്തിൽ വിശുദ്‌ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിന് കൃതജ്ഞതയർപ്പിക്കുവിൻ. അന്ധകാരത്തിന്റെ ആധിപത്യത്തിൽനിന്ന് അവിടന്നു നമ്മെ വിമോചിപ്പിച്ചു. അവിടത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു. അവനിലാണല്ലോ നമുക്കു രക്‌ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (98: 2-3ab, 3cd-4, 5-6)
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്‌തു; അവിടന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ.
കർത്താവു തന്റെ വിജയം വിളംബരം ചെയ്തു.
കിന്നരം മീട്ടി കർത്താവിനു സ്‌തുതികളാലപിക്കുവിൻ. വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ. കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിൻ്റെ സന്നിധിയിൽ ആനന്ദം കൊണ്ട് ആർപ്പിടുവിൻ.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 4 : 19).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (5:1-11)
(എല്ലാം ഉപേക്ഷിച്ച് അവർ അവിടത്തെ അനുഗമിച്ചു)
അക്കാലത്ത്, ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തുതടാകത്തിന്റെ തീരത്തു നില്ക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടിത്തക്കാർ അവയിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റേതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്ന് അല്പം അകലേക്കു വള്ളം നീക്കാൻ അവനോട് യേശു ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്‌ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളരെയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻ പത്രോസ് ഇതു കണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നു പോകണമേ, ഞാൻ പാപിയാണ് എന്നുപറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ – യാക്കോബും യോഹന്നാനും-വിസ്‌മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയ പ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും. വള്ളങ്ങൾ കരയ്ക്കടുപ്പിച്ചശേഷം എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു.




