ഒന്നാം വായന
ഹഗ്ഗായി പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് (1 : 1 -8)
(എനിക്കു സ്വീകാര്യമായ ആലയം പണിയുവിൻ)
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവർഷം ആറാം മാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാൽത്തിയേലിന്റെ മകൻ സെറുബാബേലിനും യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകൻ വഴി ലഭിച്ച കർത്താവിന്റെ അരുളപ്പാട്. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: കർത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു. അപ്പോൾ ഹഗ്ഗായിപ്രവാചകൻ വഴി കർത്താവ് അരുൾചെയ്തു: ഈ ആലയം തകർന്നുകിടക്കുന്ന ഈ സമയം നിങ്ങൾക്കു മച്ചിട്ട ഭവനങ്ങളിൽ വസിക്കാനുള്ളതാണോ? അതുകൊണ്ട് സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിൻ. നിങ്ങൾ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങൾ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങൾ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, ആർക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത് ഓട്ടസഞ്ചിയിൽ ഇടാൻ മാത്രം!
സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: നിങ്ങളുടെ ഈ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിൻ. നിങ്ങൾ മലയിൽ ചെന്ന് തടി കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ സംപ്രീതനാകും. മഹത്ത്വത്തോടെ ഞാൻ അതിൽ പ്രത്യക്ഷനാകും കർത്താവ് അരുൾചെയ്യുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (149: 1-2, 3–4, 5–6a +9b)
കർത്താവു തൻ്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
കർത്താവിനു പുതിയ കീർത്തനമാലപിക്കുവിൻ; വിശുദ്ധരുടെ സമൂഹത്തിൽ അവിടത്തെ പാടിപ്പുകഴ്ത്തുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ! സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ!
കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
നൃത്തം ചെയ്തുകൊണ്ട് അവർ അവിടത്തെ നാമം സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരം മീട്ടിയും അവർ അവിടത്തെ സ്തുതിക്കട്ടെ! എന്തെന്നാൽ, കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടന്നു വിജയമണി യിക്കുന്നു.
കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവർ തങ്ങളുടെ കി ടക്കകളിൽ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങ ളിൽ ദൈവത്തിൻറെ സ്തുതി ഉയരട്ടെ! അവിടത്തെ വിശ്വസ്തർക്ക് ഇതു മഹത്ത്വമാണ്.
കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 14:6).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (9: 7-9)
(ഞാൻ യോഹന്നാനെ ശിരച്ഛേദം ചെയ്തു; പിന്നെ ആരെപ്പറ്റിയാണു ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്?)
അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും പണ്ടത്തെ പ്രവാചകൻമാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരശ്ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു.




